Saturday, 7 May 2011

വിധി തളച്ചിട്ട യൗവനം


മരവിച്ചു മലര്‍ന്ന കാല്‍പാദത്തില്‍ നോക്കി അവന്‍ ആ വീല്‍ചെയറില്‍ തന്നെ ഇരുന്നു.മനസ്സിലെ വേദനകളെല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു അവന്‍.പഴയകൂട്ടുകാരെ കണ്ടപ്പോള്‍ അവന്
സ്വയം നിയന്ത്രിക്കാന്‍ പാറ്റാതെ ആയി.കണ്ണില്‍ നിന്നും കണ്ണുനീര്‍ അവന്റെ മടിയിലേക്ക് ഇറ്റുവീണു.
ഒരു പക്ഷേ ദൈവം നിര്‍ണയിച്ച വിധിയെ പോലും മനുഷ്യന്‍ ശപിച്ചു പോകും.അല്ലേ?നാട്ടില്‍ ഒരു വിശേഷം നടന്നാല്‍ ബാബു ഒരു നിത്യസാനിധ്യമായിരുന്നു.ആര്‍ക്കും പരാതിയില്ലാതെ,ആരോടും പരിഭവമില്ലാതെ
എല്ലാരേയും സ്നേഹിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.കല്ല്യണം,പാലുകാച്ചല്‍,ഉത്സവം,രാഷ്ട്രീയം, ഇനിയൊപ്പോള്‍ ഒരു മരണം നടന്നാല്‍ പോലും ബാബു അങ്ങനെ ഓടി നടക്കും.ഉള്ളിലെ യൗവനത്തിന്റെ പ്രസരിപ്പോടെ.അതു തന്നെയാണ് അവനെ എല്ലാരും സ്നേഹിക്കാന്‍ മുഖ്യകാരണവും.കൂട്ടത്തില്‍ മനസ്സില്‍ അവനെന്നോ ആഗ്രഹിച്ച ഒരു പ്രണയവും.പഠിക്കാന്‍ ആളല്പം പിന്നോട്ടായിരുന്നെങ്കിലും അതൊന്നും ബാബുവിനൊരു മാനദണ്ഡമല്ലായിരുന്നു.തന്റെ മെയ്യില്‍ ഒതുങ്ങുന്ന എന്തു ജോലിയും അവന്‍ ഏറ്റെടുക്കും.അതിപ്പോ കണ്ടത്തില്‍ ടില്ലറടിക്കുന്നത് മുതല്‍ തേങ്ങ ഇടാന്‍ പോലും മൂപ്പരു ഒരുക്കമാണ്.പഴയകൂട്ടുകാരെല്ലാം ജോലി തേടി ഗള്‍ഫിലും ,മറ്റും പോയപ്പോഴും അന്നാട്ടുകാര്‍ക്ക് കൂട്ടായ് 
ബാബു എന്നും അവിടെ ഉണ്ടായിരുന്നു.ഗള്‍ഫില്‍ നിന്നും കൂട്ടുകാരാരെങ്കിലും വിളിച്ചു പറയും, ബാബു വീട്ടില്‍ എന്തോ ഒരു ആവശ്യം ഉണ്ട് ഒന്ന് അങ്ങോട്ട് ചെല്ലണേടാ..കേള്‍ക്കണ്ട താമസം അത് കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി കാര്യം.കൂട്ടുകാരെ ജീവനായിരുന്നു അവന്‍.കൂട്ടുകാര്‍ക്കവനേയും.ആ പ്രസരിപ്പും,ഉശിരും കണ്ടിട്ടാവണം വിധി ഒരല്പം ക്രൂരമായി അവനിലേക്കെത്തി.ഒരു കല്ല്യാണ വീടിന്റെ ഒരുക്കത്തിനിടയില്‍ വെട്ടി വച്ച മരം വണ്ടിയില്‍ കയറ്റുന്നതിനിടേ ഭാരമുള്ള തടി കാലിലേക്ക് ഉരുണ്ട് വീണ്‍ കാല്‍പാദം ചലനശേഷി ഇല്ലാതായി.പിന്നീടുള്ള ചികിത്സകള്‍ക്കൊന്നും അതിന് പ്രതിവിധികാണാന്‍ കഴിഞ്ഞില്ല.പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാതായി.വീല്‍ചെയറ് കയ്യ് കൊണ്ട് തള്ളില്‍ ആ വീട്ടില്‍ മാത്രം അവന്റെ ജീവിതം ഒതുങ്ങി.പഴയ കൂട്ടുകാരെ കണ്ടപ്പോള്‍ അവന്റെ ഉത്സാഹം വീണ്ടും ആ കണ്ണുകളില്‍ പ്രകടമായിരുന്നു.ഒരുപാട് ഓടി നടന്നത് കൊണ്ടായിരിക്കും ഇനി കുറച്ച് വിശ്രമിക്കാന്‍ ദൈവം ഇങ്ങനെ ഒന്ന് തന്നതല്ലേടാ ? എന്ന് കൂട്ടുകാരുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് പറയുമ്പോഴും അവന്റെ കണ്ണില്‍ കണ്ണുനീര്‍ തടം കെട്ടിയിരുന്നു.ആ വാക്കുകളില്‍ കൂടെയിരുന്ന കൂട്ടുകാരും അറിയാതെ വിതുംബിപോയി.അവന്റെ സ്വതന്ത്രമായ ലോകം ഒരു വീല്‍ചെയറില്‍ മാത്രം തളയ്ക്കപ്പെട്ടത് ക്രൂരമായ വിധിയുടെ വിളയാട്ടമായിരുന്നു.യാത്ര പറഞ്ഞ് കൂട്ടുകാര്‍ നടന്നകലുമ്പോഴും,ചിരിച്ചുകൊണ്ട് (ഉള്ളില്‍ കരഞ്ഞുകൊണ്ട്) അവന്‍ അവരെ യാത്രയാക്കി.

No comments:

Post a Comment